പാലാ: കെ.എം മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ അടുത്തിടെ ഉണ്ടായ വൻ വർദ്ധനവിനെ തുടർന്ന് രജിസ്ട്രേഷൻ, ഒ.പി വിഭാഗങ്ങളിൽ ഉണ്ടായതായ കാത്തിരിപ്പിന് പരിഹാരം കാണുവാൻ സത്വര നടപടികൾ ഉണ്ടാകുമെന്ന് ചെയർമാൻ്റെ ചുമതല വഹിക്കുന്ന സിജി പ്രസാദ് അറിയിച്ചു.
ശരാശരി 1250 പേരാണ് ദിവസവും ഒ.പിയിൽ മാത്രമായി എത്തുന്നത്. കാഷ്വാലിറ്റിയിൽ വേറെയും ആളുകൾ എത്തുന്നു. ഇതാണ് നീണ്ട ക്യൂ ഉണ്ടാകുവാൻ ഇടയാക്കുന്നത്. ക്യാൻസർ വിഭാഗത്തിൽ മാത്രം 3500 പേർ ചികിത്സ തേടുന്നു.
മുൻപ് നിർധന രോഗികൾ മാത്രം ആശ്രയിച്ചിരുന്ന ആശുപത്രിയിൽ വിവിധ ചികിത്സാ വിഭാഗങ്ങൾ ആരംഭിക്കുകയും സൗകര്യങ്ങൾ വിപുലീകരിക്കപ്പെടുകയും ചെയ്തതോടെ സൗജന്യ ചികിത്സ തേടി നിരവധി ഇടത്തര വരുമാനക്കാരും ഇപ്പോൾ ആശുപത്രി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു.
രജിസ്ട്രേഷൻ വിഭാഗത്തിലെ ക്യൂ സമയം കുറയ്ക്കുന്നതിന് അധികം ജീവനക്കാരെ ക്രമീകരിക്കും. ചികിത്സാ വിഭാഗങ്ങളിൽ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ നഗരസഭ 4.20 ലക്ഷം രൂപ കൂടി അനുവദിച്ചതായി ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.
രജിസ്ട്രേഷൻ, ചികിത്സ സൗകര്യങ്ങൾ ആധുനികവൽക്കരിക്കുവാൻ ഇ-ഹെൽത്ത് പദ്ധതി പൂർത്തിയായിവരുന്നു. കെൽട്രോണിനാണ് ചുമതല. സർക്കാർ അനുമതി ലഭിച്ചാലുടൻ പദ്ധതി നടപ്പാകും. ഇതോടെ ക്യൂ സിസ്റ്റത്തിന് വളരെ സമയക്കുറവും രോഗികൾക്ക് ലഭ്യമാകും. നേരത്തെ ഒ.പി ടിക്കറ്റ് എടുക്കുന്നതിനും ഡോക്ടറെ കാണുന്നതിന് മുൻകൂട്ടി സമയം നിശ്ചയിക്കുന്നതിനും കഴിയും.
പഴയ കാഷ്വാലിറ്റി, മോർച്ചറി, എക്സറേ പരിസരങ്ങളും പുതിയ ഒ.പി, അത്യാഹിത വിഭാഗങ്ങളുടെ മുൻഭാഗവും ടൈൽ വിരിക്കുന്ന നടപടികളും പെയിൻ്റിംഗ് ജോലികളും ആരംഭിച്ചു കഴിഞ്ഞു. ഡോക്ടർമാരുടെ ശബരിമല സ്പെഷ്യൽ ഡ്യൂട്ടി കഴിഞ്ഞാലുടൻ രണ്ടാം ഷിഫ്ട് ഡയാലിസിസ് ആരംഭിക്കും. ഒ.പിയിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിക്കും. ഒഴിവായ തസ്തികയിൽ നിയമനം നടത്തുന്നതിന് അധികൃതരെ സമീപിച്ചിട്ടുണ്ട്.
സിജി പ്രസാദിൻ്റെ നേതൃത്വത്തിൽ പദ്ധതി പ്രവർത്തനം അവലോകനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാർളി മാത്യു, ബിജു പാലൂപടവൻ, ജയ്സൺമാന്തോട്ടം, പി.കെ ഷാജകുമാർ എന്നിവരും ആശുപത്രി അധികൃതരും പങ്കെടുത്തു.