![]() |
ചലച്ചിത്ര സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്ന ഷാജി എൻ.കരുൺ വൈക്കത്തെ തിയേറ്റർ സമുച്ചയത്തിൻ്റെ ശിലാസ്ഥാപന ചടങ്ങിന് എത്തിയപ്പോൾ (ഫയൽ ചിത്രം) |
വൈക്കം: നാലു തിയേറ്ററുകളുണ്ടായിരുന്ന വൈക്കത്ത് വർഷങ്ങളായി സിനിമ തിയേറ്ററില്ലാത്തതിന് പരിഹാരം കാണുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ ഷാജി എൻ.കരുണിൻ്റെ ദേഹവിയോഗത്തിൽ വൈക്കവും ശോകമൂകമായി. വൈക്കത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മൾട്ടിപ്ലക്സ് തിയേറ്റർ നിർമ്മിക്കുന്നതിൻ്റെ ഭാഗമായി നിരവധി തവണ ഷാജി എൻ.കരുൺ വൈക്കത്ത് വന്നിരുന്നു.
രാജ്യത്തിൻ്റെ അഭിമാനമായി മാറിയ ഷാജി എൻ.കരുണിന് മാറിയ കാലത്തിന് അനുസരണമായി തിയേറ്റർ സമുച്ചയങ്ങൾ മാറണമെന്ന അഭിപ്രായമാണ് ഷാജി എൻ.കരുണിന് ഉണ്ടായിരുന്നത്. തിയേറ്ററിനൊപ്പം വയോധികർക്കും കുട്ടികൾക്കും സല്ലപിക്കാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഷോപ്പിംഗിനുമൊക്കെ വൈക്കത്തും സൗകര്യമൊരുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
പ്രതിഭാധനനായ ചലച്ചിത്രകാരൻ്റെ തലക്കനമില്ലാതെ വൈക്കത്തെ സാധാരണക്കാരോട് സ്നേഹത്തോടെ ഇടപ്പെട്ടിരുന്ന ഷാജി എൻ. കരുണിൻ്റെ വേർപാട് വൈക്കം നിവാസികളെ നൊമ്പരപ്പെടുത്തുന്നു. രേണുക രതീഷ് വൈക്കം നഗരസഭ ചെയർപേഴ്സണായിരുന്ന 2022 ജൂണിലായിരുന്നു തീയറ്ററിന്റെ തറക്കല്ലിട്ടത്. ഏതാനും മാസങ്ങൾക്കകം തീയേറ്ററിന്റെ പണി പൂർത്തിയായി തീയേറ്ററിൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ തിയേറ്റർ യാഥാർഥ്യമാക്കാൻ ഏറെ പ്രയത്നിച്ച ഷാജി എൻ. കരുൺ ഇല്ലെന്നത് വൈക്കത്തിനും നഗരസഭയ്ക്കും ഏറെ ദുഃഖകരമാണെന്ന് മുൻനഗരസഭ ചെയർപേഴ്സൺ രേണുക രതീഷ് പറഞ്ഞു.