മീനച്ചിൽ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച മുപ്പത് ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ നിർമ്മിക്കുന്ന വട്ടോത്തുകുന്നേൽ ഭാഗം കുടിവെള്ള പദ്ധതിയുടെ കിണറിന്റെ മുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
കിണറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ മണ്ണിടിഞ്ഞു വീണ് തമിഴ്നാട് സ്വദേശിയായ ഒരാൾ മരണപ്പെട്ടിരുന്നു. നാലുപേർഅപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളിൽ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് ചില കോണുകളിൽ നിന്ന് ആക്ഷേപം ഉയർന്നിരുന്നു.
പന്ത്രണ്ട് അടി വ്യാസത്തിൽ റിങ്ങുകൾ തീർത്ത് കിണറ്റിൽ ഇറക്കുന്ന രീതിയിൽ പുനർനിർമാണം നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. മുപ്പതിനായിരംലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്കിന്റെ നിർമ്മാണം പൂർത്തിയായിരുന്നു. പദ്ധതി പൂർണ്ണമായും പൂർത്തിയാകുന്നതോടുകൂടി 175- ഓളം വീടുകളിൽ വെള്ളം എത്തിക്കാൻ കഴിയും. ജോർജുകുട്ടി വട്ടോത്ത് സൗജന്യമായി നൽകിയ സ്ഥലത്താണ് ടാങ്ക് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽൻ്റെ നിർദ്ദേശാനുസരണം വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സോജൻ തൊടുക അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പഞ്ചായത്ത് മെമ്പർ സാജോ പൂവത്താനി,ജില്ല പ്ലാനിങ് ഓഫീസർ, ജില്ല, ബ്ലോക്ക്, പഞ്ചായത്ത് എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.