തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഈ മാസം 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്തു രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പുതുവത്സര രാത്രിയിൽ ആരാധനാലയങ്ങളിലെ പ്രാർഥന നടത്തിപ്പിൽ ആശയക്കുഴപ്പം. പ്രാർഥനകൾ അനുവദിക്കുമോ, ആരാധനാലയങ്ങളിലേക്കുള്ള യാത്രയ്ക്കും നിരോധനം ബാധകമാണോ തുടങ്ങിയ കാര്യങ്ങൾ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ പ്രാർഥനകൾ അനുവദിക്കണമെന്ന് വിവിധ കോണുകളിൽ നിന്നുള്ള ആവശ്യം മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയിട്ടുണ്ട്. ഇത് പരിഗണിച്ച് ഇന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയേക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാൻ ഡിജിപി നിർദേശിച്ചു. അവശ്യ യാത്രകളൊഴിച്ച് മറ്റ് എല്ലാ യാത്രകളും തടഞ്ഞ് പിഴയീടാക്കും.
31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവിൽ 50 ശതമാനമാണ്. ഇതു കർശനമായി തുടരും. വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിക്കില്ല. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും.