തിരുവനന്തപുരം: മാസ്കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.
ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികൾ പിൻവലിക്കാൻ ആണ് കേന്ദ്രം നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കേസുകൾ ഒഴിവാകുമെങ്കിലും ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്.
കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം പുതിയ ഉത്തരവ് ഇറക്കും. കേരളത്തിൽ ഒറ്റയ്ക്ക് കാറിൽ പോകുമ്പോൾ പോലും മാസ്ക് വേണമെന്നായിരുന്നു നിബന്ധന. മാസ്കില്ലെന്ന് കണ്ടെത്തിയാൽ 500 രൂപ ഫൈൻ അടക്കണമായിരുന്നു. ഈ നിയമങ്ങളാണ് കേന്ദ്ര നിർദേശത്തോടെ മാറുന്നത്. ഫൈൻ അടപ്പിക്കാനുള്ള ചുമതല പൊലീസുകാർക്ക് ആയിരുന്നു.