കോട്ടയം: ഇരുട്ടിൽ മുങ്ങിയ റോഡിൽ സാമൂഹ്യവിരുദ്ധർ പിടിമുറുക്കിയതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഭീതിയോടെയാണ് കടന്നു പോകുന്നത്. ആധുനികരീതിയിൽ നവീകരിച്ചെങ്കിലും ശാസ്ത്രി റോഡിൽ വഴിവിളക്കുകൾ ഒരെണ്ണം പോലും തെളിയുന്നില്ല. വ്യാപാര സ്ഥാപനങ്ങളിലെയും റോഡിലൂടെ എത്തുന്ന വാഹനങ്ങളുടെയും വെളിച്ചമാണ് ഏക ആശ്രയം.
രാത്രി 9 കഴിഞ്ഞാൽ കടകൾ അടയ്ക്കുന്നതോടെ അതും നിലയ്ക്കും. പുളിമൂട് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ റോഡ്, കളക്ടറേറ്റിന് പിൻവശം, മറ്റ് ഇടറോഡുകൾ എന്നിവിടങ്ങളെല്ലാം ഇരുട്ടിലാണ്. കോടിമത ബൈപ്പാസിലും വെളിച്ചമില്ല.
ദിനംപ്രതി നിരവധി അപകടങ്ങളാണ് നടക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ രാത്രി ട്രെയിനിലെത്തുന്ന യാത്രക്കാർക്ക് ലോഗോസ് ജംഗ്ഷനിൽ നിന്ന് നാഗമ്പടം ബസ് സ്റ്റാൻഡ് വരെ പോകണേൽ പെടാപ്പാടാണ്. മദ്യപസംഘത്തിന്റെ ഇടത്താവളമാണിവിടം.
വഴിവിളക്കുകൾ കാലഹരണപ്പെടുകയും അറ്റകുറ്റപ്പണികൾ നടത്താത്തതിനാലും ഉപയോഗശൂന്യമായി. പുളിമൂട് ജംഗ്ഷഷനിലും പരിസരങ്ങളിലും വഴി വിളക്കുകൾ തെളിയാത്തത് ബസ് യാത്രക്കാർക്കാണ് ഭീഷണിയാകുന്നത്. കെ.എസ്.ആർ.ടി.സി ബസിൽ പുളിമൂട് ജംഗ്ഷനിലിറങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നവർ സാമൂഹ്യവിരുദ്ധരുടെ ഭീഷണി നേരിടുകയാണ്. അടുത്തയിടെ നഗരത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും വർദ്ധിച്ചു.
ആകാശപ്പാത മുതൽ ലോഗോസ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് എവിടെയും വഴിവിളക്കുകൾ തെളിയുന്നില്ല. ജില്ലയുടെ കിഴക്കൻ മേഖലയിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പും പരിസരവും ഇരുട്ടിലാണ്.
ശാസ്ത്രി റോഡിൽ മദ്ധ്യഭാഗത്ത് ഡിവൈഡറുകളിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തെളിയാറില്ല. നവീകരണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടിയപ്പോൾ പോസ്റ്റുകൾ മാറ്റിയിരുന്നു. പോസ്റ്റുകൾ പുനഃസ്ഥാപിക്കുന്നത് വൈകുന്നതാണ് റോഡിനെ ഇരുട്ടിലാക്കുന്നത്.