സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നതായും നാടാകെ അണിനിരന്ന് പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലക്കു കെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്.
ലഹരിയെ തുടർന്നുള്ള ക്രിമിനല്‍ പ്രവര്‍ത്തനം സമാധാനം തകര്‍ക്കുന്നു. യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികം. മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിച്ചു. സര്‍ക്കാര്‍ തലത്തില്‍ നിയമം നടപ്പാക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മയക്കു മരുന്ന് വിപത്തിനെതിരെ സുശക്തമായ പഴുതില്ലാത്ത പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെയുള്ള കര്‍മ്മ പദ്ധതി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. എല്ലാവരേയും അണിനിരത്തിയായിരിക്കും കര്‍മ്മപദ്ധതി. എല്ലാവരും ക്യാമ്ബയിനില്‍ അണിചേരണം. ലഹരിവിരുദ്ധ സമിതികള്‍ എല്ലാ മേഖലയിലും സംസ്ഥാനതലം മുതല്‍ തദ്ദേശ വാര്‍ഡില്‍ വരെ രൂപീകരിക്കും.
നവംബര്‍ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കും. ബസ് സ്റ്റാന്റും റെയില്‍വേ സ്റ്റേഷനും അടക്കം പൊതു ഇടങ്ങളില്‍ ജനജാഗ്രതാ സദസും സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങള്‍ ലഹരി വില്‍ക്ക്ല്ലെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ നമ്ബറടക്കം ബോര്‍ഡ് വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.





