നെയ്യാറ്റിൻകര: സഹപാഠി നൽകിയ ശീതള പാനീയം കുടിച്ചതിനെത്തുടർന്ന് ആന്തരികാവയവങ്ങൾക്കു ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന 6–ാം ക്ലാസ് വിദ്യാർഥി മൂന്നാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി.
കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിൽ–സോഫിയ ദമ്പതികളുടെ മകൻ അശ്വിൻ (11) ആണ് മരിച്ചത്. കുട്ടിക്ക് ആരാണ് പാനീയം നൽകിയതെന്നു കണ്ടെത്താനായിട്ടില്ല.
കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിൽ കഴിഞ്ഞ 24 നാണ് സംഭവം. പരീക്ഷ കഴിഞ്ഞു ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ സ്കൂളിലെ ഒരു വിദ്യാർഥി ‘കോള’ എന്ന പേരിൽ പാനീയം കുടിക്കാൻ തന്നുവെന്നാണു കുട്ടിയുടെ മൊഴി. ജ്വരബാധിതനായി അവശനിലയിൽ പിറ്റേന്നു തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.