തിരുവനന്തപുരം: ഇടവപ്പാതി അഥവാ തെക്കുപടിഞ്ഞാറൻ കാലവർഷം ലക്ഷദ്വീപിൽ മിനിക്കോയ് ദീപിൽ എത്തി. കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് ഞായറാഴ്ചയാണ് കേരളത്തിൽ എത്തേണ്ടത്. എന്നാൽ, വൈകുമോയെന്ന് ആശങ്കയുണ്ട്.
ലക്ഷദ്വീപിൽ എത്തിയെങ്കിലും തുടർന്ന് മുന്നേറാനുള്ള അനൂകൂല സാഹചര്യമുണ്ടോയെന്ന്
കാലാവസ്ഥാവകുപ്പ് വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച കേരളത്തിൽ തീരെ മഴ കുറവുമായിരുന്നു. ശ്രീലങ്കയിൽ സാധാരണയിലും പത്തുദിവസം വൈകിയാണ് കാലവർഷം തുടങ്ങിയത്.
അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും അന്തരീക്ഷച്ചുഴികൾ കാലവർഷത്തെ സ്വാധീനിക്കും. തിങ്കളാഴ്ചയോടെ തെക്കുകിഴക്കൻ അറബിക്കടലിൽ അന്തരീക്ഷച്ചുഴി രൂപപ്പെടും. രണ്ടുദിവസത്തിനകം ന്യൂനമർദമാകാനാണ് സാധ്യത. ന്യൂനമർദം തീരത്തുനിന്ന് അകന്നാണ് പോകുന്നതെങ്കിൽ കാലവർഷത്തിന്റെ തുടക്കം ദുർബലമാവും. തീരത്തോട് അടുത്താണെങ്കിൽ തുടക്കം കനക്കും.






