ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിൽ സോഫ്റ്റ്‌വെയർ അപ്‍ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതികത്തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം നിർത്തിവച്ചു. സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തീകരിച്ച ശേഷം നാളെ (ശനി) മുതൽ മാത്രമേ വിതരണം പുനരാരംഭിക്കൂ.
ഇതു സംബന്ധിച്ച് റേഷനിങ് കൺട്രോളർ ജില്ലാ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇതേ സോഫ്റ്റ്‌വെയർ അപ്ഡേഷന്റെ പേരിൽ റേഷൻ വിതരണം ഇന്നലെ സ്തംഭിച്ചിരുന്നു. തുടർച്ചയായി രണ്ടാം ദിവസവും അപ്ഡേഷൻ പൂർത്തീകരിക്കാനാകാതെ വന്നതോടെ റേഷൻ വിതരണം നിർത്തിവച്ചു.
കേന്ദ്ര സർക്കാരിന്റെ സബ്സിഡി പരാമർശിച്ചുള്ള പ്രത്യേക ബിൽ നൽകാനാണ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) ഹൈദരാബാദ് യൂണിറ്റിനാണ് റേഷൻ ഇ പോസ് സോഫ്റ്റ്‍വെയറിന്റെ മേൽനോട്ടം.
കടകളിലെ ഇ പോസ് മെഷീനിൽ വ്യാപാരികൾ തന്നെ അപ്‍ഡേഷൻ നിർവഹിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പ് നിർദേശം നൽകിയത്. ഇത് എങ്ങനെ ചെയ്യണം എന്ന വിവരണവും എൻഐസിയുടെ സഹായത്തോടെ നൽകി. ഇന്നലെ കടകൾ തുറന്നതു മുതൽ അപ്ഡേഷൻ നിർവഹിക്കാൻ ശ്രമിച്ചെങ്കിലും പലർക്കും വൈകിട്ടോടെയാണു പൂർത്തിയാക്കാനായത്.
ചിലരുടെ അപ്ഡേഷൻ നടപടികൾ ഇന്നും തുടർന്നു. ഇന്നലെ അപ്‍ഡേഷൻ പൂർത്തിയാക്കിയ വ്യാപാരികൾക്കും ഇന്നും സാധനങ്ങൾ ബിൽ ചെയ്യാനാകാതെ വന്നതോടെയാണ് വിതരണം നിർത്തിവച്ചത്.







